അന്യ സ്ത്രീകളുമായുള്ള സൗഹൃദം....?

അന്യ സ്ത്രീ പുരുഷന്മാർ പരസ്പരം പാലിക്കണമെന്ന് ഇസ്‍ലാം നിഷ്കർഷിക്കുന്ന പരിധികൾക്കും പരിമിതികൾക്കും വിധേയമായി, ഇന്ന് നാം സാധാരണ അർത്ഥമാക്കുന്ന സൌഹൃദം (friendship) നിലനിർത്തി പോരുക അസാധ്യമാണ്. (ഫൈസ്ബുക്കിൽ ഫ്രണ്ട് ആയി അംഗീകരിക്കുന്നത് കൊണ്ട് മാത്രം പരിധികൾ ലംഘിക്കപ്പെടണമെന്നില്ല.)
അന്യ സ്ത്രീകളുടെ (മുസ്‍ലിമായാലും അല്ലെങ്കിലും) ശരീര ഭാഗങ്ങൾ, ബാഹ്യാകാരം എന്നിവ മനഃപൂർവ്വം നോക്കുന്നത് നിഷിദ്ധമാണ്. അവിചാരിതമായി ദൃഷ്ടിയിൽ പെടുന്നത് പൊറുക്കപ്പെടും. ഈ വിഷയം പണ്ഡിതന്മാർ വളരെ കണിശതയോടെ തന്നെയാണ് വിവരിച്ചിട്ടുള്ളത്. വികാരത്തോടെയല്ലെങ്കിലും സ്ത്രീയോ പുരുഷനോ ആകർഷണീയനല്ലെങ്കിലും അവർ പ്രായം ചെന്നവരാണെങ്കിലും അന്യ സ്ത്രീയെ നോക്കുന്നത് അനുവദനീയമല്ല. 
ചികിത്സ, സാക്ഷ്യം, തിരിച്ചറിയൽ അത്യാവശ്യമായ ഇടപാടുകൾ, ഇമിഗ്രേഷൻ, വോട്ടിംഗ് പോലെയുള്ള അവസരങ്ങളിൽ നോട്ടം അനുവദനീയമാണ്.
അന്യ സ്ത്രീയുടെ ശബ്ദം കേൾക്കുന്നതും അവരോടു സംസാരിക്കുന്നതും അനുവദനീയം തന്നെയാണ്. പക്ഷേ, വികാരം തോന്നുകയോ, പരിധിവിട്ടു പോകുമെന്ന ഭയമോ ഉണ്ടാകുമ്പോൾ അത് നിഷിദ്ധമായി തീരും. മാത്രമല്ല, അവർ രണ്ടു പേരും ഒറ്റക്ക് ഒരിടത്ത് (ഖൽവതിൽ) ഒരുമിക്കരുത്. സംസാര സമയത്തും അരുതാത്ത നോട്ടം ഉണ്ടാവരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 
സോഷ്യൽ മീഡിയയിലൂടെ ചാറ്റ് ചെയ്യുമ്പോഴും മേൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കണം. പരിധി വിട്ടു പോകാമെന്ന സാധ്യതയുണ്ടെങ്കിൽ ചാറ്റിങ്ങിനു മുതിരുക തന്നെ ചെയ്യരുത്. ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ, ഫാമിലി, അലുംനി, ദീനീ ചർച്ചകൾ, വിജ്ഞാന സദസ്സുകൾ, ആത്മീയ കൂട്ടായ്മകൾ, രാഷ്ട്രീയം തുടങ്ങി പല രീതിയിൽ പ്രവർത്തിക്കുന്ന മിക്ക ഗ്രൂപ്പുകളിലും അന്യ സ്ത്രീ – പുരുഷ സാന്നിധ്യങ്ങളുണ്ട്. അതു പോലെ, കുടുംബ യോഗങ്ങളും ഒത്തു ചേരലുകളും നടക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം അതീവ ജാഗ്രത പുലർത്തേണ്ടതാണ്. ഫിത്ന ഭയപ്പെടുന്ന പക്ഷം അത്തരം ഗ്രൂപ്പുകളിൽ നിന്ന് മാറി നിൽക്കേണ്ടതുമാണ്.
ഇസ്‍ലാമിക കാര്യങ്ങൾക്ക് വേണ്ടിയാണെങ്കിലും നേരത്തെ പറഞ്ഞ നിബന്ധനകൾക്ക് വിധേയി മാത്രമേ അന്യ സ്ത്രീകളുമായി ഇടപഴകാവൂ. 

ഇതു വരെ പറഞ്ഞതിൽ നിന്ന് ഒരു അന്യ സ്ത്രീയുമായി ഏതെല്ലാം നിലക്ക് ബന്ധപ്പെടാനാകുമെന്നും എന്തെല്ലാം നിബന്ധനകളും പരിധികളുമുണ്ടെന്നും മനസ്സിലായിട്ടുണ്ടാവും. ആ നിലക്ക് സുഹൃത്തിന്‍റെ ഉമ്മയോട് സ്വന്തം ഉമ്മയോടെന്ന പോലെ പെരുമാറാൻ ഇസ്‍ലാം അനുവദിക്കുന്നില്ല. നിബന്ധനകൾക്ക് വിധേയമായി അവരോട് സംസാരിക്കുകുയും അവരെ സഹായിക്കുകയും ചെയ്യാം. പ്രായമായ ഉമ്മാമമാരുടെ കാര്യത്തിലും തഥൈവ.
താഴെ കൊടുത്ത ഖുർആനിക വചനങ്ങൾ ഈ സാഹചര്യങ്ങളെ എത്ര ഗൌരവത്തോടെയാണ് നാം കാണേണ്ടതെന്ന് മനസ്സിലാക്കിത്തരുന്നു.
“ഓ നബീ, തങ്ങളുടെ ദൃഷ്ടികൾ താഴ്ത്താനും ഗുഹ്യഭാഗങ്ങൾ കാത്തു സൂക്ഷിക്കാനും സത്യവിശ്വാസികളോട് താങ്കളനുശാസിക്കുക. അവർക്കേറ്റവും പവിത്രമായത് അതത്രേ. അവരുടെ ചെയ്തികളെ കുറിച്ച് സൂക്ഷ്മജ്ഞാനിയാണ് അല്ലാഹു. സത്യവിശ്വാസിനികളോടും തങ്ങളുടെ നയനങ്ങൾ താഴ്ത്താനും ഗുഹ്യഭാഗങ്ങൾ കാത്തു സൂക്ഷിക്കാനും സ്വയമേവ വെളിവാകുന്നതൊഴിച്ചുള്ള അലങ്കാരം പ്രത്യക്ഷപ്പെടുത്താതിരിക്കാനും താങ്കൾ കൽപ്പിക്കുക.” (സൂറത്തുന്നൂർ)

Comments

Popular posts from this blog

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?

ശാഫിഈ മദ്ഹബ് പ്രകാരം ഉറങ്ങാതെ തഹജ്ജുദ് നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?

കൊറോണയെ പ്രതിരോധിക്കാന്‍ എല്ലായിടത്തും സാനിറ്റൈസര്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. നിലവിലെ സാഹചര്യത്തില്‍ വന്‍തോതില്‍ ആള്‍കഹോള്‍ ചേര്‍ത്താണ് ഇവയില്‍ ചിലതൊക്കെ നിര്‍മ്മിക്കുന്നത് എന്ന് അറിയുന്നു. ഇത് നജസ് ആണോ? അവ ഉപയോഗിച്ചാല്‍ നിസ്കാരം ശരിയാകുമോ?